ശബരിമലയിൽ പരമാവധി സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നടത്തിയ ചികിത്സാ ക്രമീകരണങ്ങൾ സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി എത്ര തീർത്ഥാടകർ പ്രത്യേക ക്യൂ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് കോടതിക്ക് കണക്ക് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം.

തിരക്കിന്‍റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പമ്പയിൽ കുറഞ്ഞത് 10 ബസുകളെങ്കിലും വേണമെന്നും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.