ട്വിറ്ററിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക നൽകാൻ നി‍ർദേശം നൽകി മസ്ക്

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് ഒരു വലിയ വിഭാഗത്തെ നീക്കം ചെയ്യുമെന്ന് മസ്ക് നേരത്തെ സൂചന നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടൽ പൂർത്തിയാക്കാൻ മസ്ക് പദ്ധതിയിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നവംബർ ഒന്നിന് ശേഷമാണ് നഷ്ടപരിഹാരമായി ട്വിറ്റർ ഓഹരി ജീവനക്കാർക്ക് നൽകേണ്ടത്. അതിനുമുമ്പ് ജീവനക്കാരെ പിരിച്ചു വിടാനും അവർക്ക് വലിയ തോതിലുള്ള ആനുകൂല്യങ്ങൾ നൽകുന്നത് ഒഴിവാക്കാനും മസ്ക് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്.

മസ്ക് പുറത്താക്കിയ സിഇഒ പരാഗ് അഗർവാളിനും സംഘത്തിനും കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകാതിരിക്കാനും ശ്രമമുണ്ടെന്നാണ് റിപ്പോർട്ടുകൾ.