രാജീവ് ഗാന്ധിയെ വിമാനം പറത്താൻ പഠിപ്പിച്ച പൈലറ്റ്; ക്യാപ്റ്റൻ കുഞ്ഞിപ്പാലു അന്തരിച്ചു

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു അന്തരിച്ചു. ഇന്ത്യൻ എയർലൈൻസിന്‍റെ ആദ്യകാല പൈലറ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. തൃശ്ശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949-ലാണ് ജോലിയിൽ പ്രവേശിച്ചത്.

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോളും രാജീവ് ഗാന്ധി ശ്രീലങ്കയുമായി കരാർ ഒപ്പിടാൻ പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപാലുവായിരുന്നു. തുടക്കത്തിൽ ടാറ്റാ എയർലൈൻസിന്‍റെ ഫ്രീലാൻസ് പൈലറ്റായിരുന്നു ഇദ്ദേഹം. പിന്നീട് ഇന്ത്യൻ എയർലൈൻസിന്‍റെ പൈലറ്റായി.

1989 ൽ ഇന്ത്യൻ എയർലൈൻസിന്‍റെ ദക്ഷിണേന്ത്യയുടെ റീജിയണൽ ഡയറക്ടറായി വിരമിച്ചു. പിന്നീട് ആലുവയിൽ സ്ഥിരതാമസമാക്കി. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു. സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും അമേരിക്കയിൽ).