ലഹരിക്കേസ് പ്രതികൾക്ക് രണ്ടു വർഷം കരുതൽ തടങ്കൽ കർശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കേസ് പ്രതികൾക്ക് രണ്ടു വർഷം കരുതൽ തടങ്കൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനു വേണ്ട നിർദേശം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയിൽനിന്ന് ബോണ്ടു വാങ്ങും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ലഹരി തടയാൻ അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. അതു സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്. സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരി കേസില്‍ പിടിയിലാവുന്നവരില്‍ നിന്ന് ഇനി ഇത്തരം കേസുകളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കുന്ന ബോണ്ട് വാങ്ങും. ബോണ്ട് വാങ്ങാന്‍ എസ്.എച്ച്.ഒ മാര്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

എക്‌സൈസ്, പൊലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ല്‍ ഓഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റു ചെയ്തിരുന്നു. 2022ല്‍ 17,834 പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എംഡിഎംഎയും 23.4 കിലോഗ്രാം ഹഷീഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.