കോട്ടയത്ത് രാജവെമ്പാലയെ പിടികൂടി: മലപ്പുറത്തുനിന്ന് ഒരുമാസം മുമ്പ് കാറില്‍ കയറിയതെന്ന് സംശയം

കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്ത് നിന്ന് കയറിയ പാമ്പാണിതെന്നാണ് സംശയം.

ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹനം വിശമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി.

ഇതിനിടെ കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. ഇതിന് ശേഷം കാറുമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ
വനംവകുപ്പ് എത്തി. സുജിത്തിൻ്റെ വീടിനു 500 മീറ്റർ അപ്പുറത്തുള്ള പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്.