പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ ചാർട്ടേഡ് വിമാനങ്ങൾ

അബുദാബി: ബലിപെരുന്നാളിനു നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തുന്നു. ടിക്കറ്റ് വർദ്ധനവ് കാരണം അവധിയ്ക്ക് നാട്ടിൽ പോകാൻ കഴിയാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേഡ് വിമാനം സർവീസ് നടത്തുന്നത്. വൺവേ നിരക്ക് 26,500 രൂപയാണ് . ഒരു സ്വകാര്യ ട്രാവൽ ഏജൻസി ആണ് സർവീസ് നടത്തുന്നത്.

183 യാത്രക്കാരുമായി ഇന്നലെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.  ഏഴാം തീയതിയും,എട്ടാം തീയതിയുമായി ആകെ നാല് വിമാനങ്ങളാണ് നാട്ടിലേക്ക് മടങ്ങുക. ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ഏജൻസി പദ്ധതിയിടുന്നുണ്ട്. സാധാരണ വിമാന സർവീസുകളിലെ ശരാശരി നിരക്ക് 42,000 രൂപയാണ്.

മുംബൈ, ഡൽഹി, മറ്റ് സെക്ടറുകൾ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റിലാണ് ഈ നിരക്ക്. എയർ അറേബ്യ, ഇൻഡിഗോ വിമാനങ്ങളിൽ നേരിട്ടുള്ള യാത്രയ്ക്ക് അവശേഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകൾക്ക് 52,000 രൂപയാണ് വൺവേ നിരക്ക്. ഇത്തിഹാദിൽ 89,000 രൂപ. ഈ ദിവസം, നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് നേരിട്ടുള്ള വിമാനത്തിൽ പോകണമെങ്കിൽ വൺവേയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപ നൽകണം. കണക്ഷൻ വിമാനത്തിലാണെങ്കിൽ 1,65,000 രൂപ. ഓഗസ്റ്റ് 15 നു ശേഷം തിരികെ വരണമെങ്കിൽ, അതേ നിരക്കോ അതിൽ കൂടുതലോ നൽകേണ്ടിവരും.