കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിലെ കളക്ഷനിൽ നിന്ന് 1.10 ലക്ഷം കാണാതായി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും അകലെയല്ലാത്ത ബാങ്കിൽ നിക്ഷേപിക്കാൻ ഡിപ്പോയിലെ ഒരു സിഎൽആർ ജീവനക്കാരി കവറിലിട്ടു കൊണ്ടുപോയ 2,95,000 രൂപയിൽ 1,10,000 രൂപ കാണാതായി. സംഭവം നടന്നിട്ട് ഒരാഴ്ചയായെങ്കിലും അത് പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നു.

23ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എടത്വ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ പണം കൈകാര്യം ചെയ്യുന്ന ഓഫീസ് അസിസ്റ്റന്‍റ് തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ ദിവസം പണം സിഎൽആർ ജീവനക്കാരിയുടെ കൈയിൽ അടയ്ക്കാനായി ഏൽപ്പിച്ചിരുന്നുവെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ബസിൽ വച്ചാണ് മോഷണം പോയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.