ട്വിറ്റർ മസ്കിന് സ്വന്തം; ഏറ്റെടുക്കലിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടണ്‍: ശതകോടീശ്വരൻ ടെസ്ല സിഇഒ എലോൺ മസ്കിന്‍റെ ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഒടുവിൽ ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. ലോകം ഉറ്റുനോക്കുന്ന കരാറുകളിൽ ഒന്നായിരുന്നു ഇത്. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. ട്വിറ്റർ ഓഹരിയുടമകൾ ലേലത്തിന് അനുകൂലമായി വോട്ട് ചെയ്തു. കരാറിൽ നിന്ന് പിൻമാറാൻ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 26നാണ് എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്‍റെ പദ്ധതി പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കാൻ ധാരണയിലെത്തിയത്. 44 ബില്ല്യണ്‍ ഡോളറിനാണ് മസ്‍ക് ട്വിറ്റര്‍ വാങ്ങുന്നത്. അതായത് ഒരു ഷെയറിന് 54.20 ഡോളർ. ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്ന് മസ്കിനെ തടയാനുള്ള അവസാന ശ്രമമെന്ന നിലയിൽ, പോയിസൺ പിൽ വരെ മസ്കിനെതിരെ ട്വിറ്റർ ഉപയോഗിച്ചിരുന്നു, പക്ഷേ ഒരു രക്ഷയുമില്ല. ഏപ്രിൽ ആദ്യം തന്നെ മസ്ക് ട്വിറ്ററിലെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ട്വിറ്റർ സ്റ്റോക്കിന്‍റെ ക്ലോസിംഗ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലാണ് കരാർ തുക. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ, ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണ്ണമായും സ്വകാര്യ കമ്പനിയായി മാറും.