കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലകുനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് പൊലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ് തലശ്ശേരി പൊലീസ് നടപടി സ്വീകരിച്ചത്. ഇതും മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവമായിരിക്കും. എന്നാൽ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ ഇരയ്ക്കോ വേട്ടക്കാർക്കോ ആർക്കാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.