കേരളം പോകുന്നതെങ്ങോട്ട്, നരബലി ‍ ഞെട്ടിപ്പിക്കുന്നത്: പി എസ് ശ്രീധരൻപിള്ള

കണ്ണൂര്‍: കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇത്ര ക്രൂരമായ ഒരു മനുഷ്യബലിയുടെ കഥ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കണം.

ഉത്തരേന്ത്യയിൽ ഒരു ബലാൽസംഗം നടന്നപ്പോൾ ശയന പ്രദക്ഷിണം നടത്തിയ സാഹിത്യ നായകരുടെ നാടാണിത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ ഒന്നും പറയാത്തതെന്നും പി.എസ് ശ്രീധരൻ പിള്ള ചോദിച്ചു. കണ്ണൂരിൽ പടയണി മീഡിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പത്മയുടെ കുടുംബം വീണ്ടും രംഗത്തെത്തി. മൃതദേഹം ഉടൻ വിട്ടുനൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്മയുടെ മകൻ സെൽവരാജ് രണ്ടാം തവണയും മുഖ്യമന്ത്രിക്ക് കത്തയച്ചു. മൃതദേഹം വിട്ടുകിട്ടാൻ കഴിഞ്ഞ 18 ദിവസമായി കാത്തിരിക്കുകയാണെന്നും തമിഴ്നാട്ടിൽ നിന്നാണ് ഇവിടെയെത്തിയതെന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും ജോലിക്ക് പോകാൻ കഴിയാത്തതിനാൽ പണമില്ലെന്നും ഇനിയും തുടരാൻ സാധിക്കാത്ത സാഹചര്യമാണെന്നും പത്മയുടെ കുടുംബം കത്തിൽ പറയുന്നു.