Latestകേരളം

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിലെ പ്രതി സജി കാണാതായ പിതാവിനെയും കൊന്ന് കുഴിച്ചിട്ടതായി സൂചന

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിലെ പ്രതി സജി കാണാതായ പിതാവിനെയും കൊന്ന് കുഴിച്ചിട്ടതായി സൂചന. വീടിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തില്‍ അസ്ഥികഷണവും വസ്ത്രത്തിന്റെ അവശിഷ്ടവും പോലീസിന് ലഭിച്ചു.മാത്യുവിനെ കാണാതായ കേസില്‍ സജിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവെങ്കിലും ഇയാള്‍ സഹകരിച്ചിരുന്നില്ല. തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ പരിസരം കുഴിച്ച്‌ പരിശോധിച്ചത്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്.

പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊന്നകേസിലാണ് ഇളയമകനായ സജി അറസ്റ്റിലായത്. രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മില്‍ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നല്‍കി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.

തുടർന്ന് ഷൂസ് ഇട്ട കാല്‍ കൊണ്ട് കഴുത്തില്‍ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോള്‍ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈയ്ക്ക് പിടിച്ച്‌ കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു.

മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങള്‍ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പില്‍ കുഴിച്ചുമൂടി. അതിന് ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് സജി പോലീസിനോട് സമ്മതിച്ചിരുന്നു. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തല്‍.