Latestകേരളം

വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്‍ത്തികേയന്‍(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്‍ശന്‍(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഒന്നും രണ്ടും നാലും പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി പ്രിയദര്‍ശനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ശിവസൂര്യയെ കൊലപ്പെടുത്തിയ് ഫുട്‌ബോള്‍ ടര്‍ഫിലെ തര്‍ക്കം കാരണമെന്നാണ് പ്രതികളുടെ മൊഴി.

ഒരു വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇരുസംഘവും പക വെച്ചുപുലര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് പിന്നാലെ യുവാവിനെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്നതുള്‍പ്പടെ ദൃശ്യങ്ങളിലുണ്ടായിരുന്നു. ചോരയില്‍ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് പ്രതികള്‍ കൊണ്ടുപോയത്. യുവാവ് താഴെ വീഴുന്നതും വഴിയരികില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.