KSRTC ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : KSRTC ഓർഡിനറി ബസ്സുകളിൽ വനിതകൾക്കായുള്ള സൗജന്യ യാത്ര ഇന്ന് മുതൽ. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഓർഡിനറി ബസ്സുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസ്സുകളിൽ പതിച്ചിട്ടുണ്ട്. ഉദ്ഘാടന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
പദ്ധതി കൂടുതൽ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും മറ്റ് സാധാരണക്കാർക്കും. 600 രൂപ മുതൽ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകർഷണം. മൂല്യം പൂജ്യമെങ്കിലും ബസുകളിൽ കയറുമ്പോൾ ടിക്കറ്റ് നിർബന്ധമാണെന്ന് യാത്രക്കാർ മറന്നുപോകരുത്. കൂടാതെ അധിക ബാധ്യതയാണെങ്കിലും പദ്ധതി നടപ്പിലാക്കാൻ സർക്കാർ കാണിച്ച ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഇന്നത്തെ ദിവസം.
ഇന്ന് രാവിലെ 9 മണിമുതലാണ് സൗജന്യ യാത്ര ആരംഭിക്കുക. ഇറങ്ങേണ്ട സ്ഥലം പൂജ്യം ടിക്കറ്റ് എടുക്കാം. സ്ത്രീകളുടെ കൂടെയുള്ള 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. എല്ലാ സ്ത്രീകൾക്കും യാത്ര അനുവദിക്കുന്നതിനാൽ തിരിച്ചറിയൽ കാർഡുകൾ ആവശ്യമില്ല.
അതേസമയം, ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് CPIM തീരുമാനം. സൗജന്യ യാത്ര പദ്ധതിക്കെതിരെ ഇന്ന് മെൻസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന പ്രതിഷേധത്തിൽ ഇവർ മുന്നോട്ടുവെക്കുന്നത് നിരവധി ആവശ്യങ്ങളാണ്. എല്ലാ വിദ്യാർഥികൾക്കും ആൺ, പെൺ വ്യത്യാസം ഇല്ലാതെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുക, 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പുരുഷന്മാർക്കും സൗജന്യ യാത്ര ഉറപ്പ് വരുത്തുക, പുരുഷൻമാർക്ക് കെഎസ്ആർടിസിയിൽ സീറ്റ് സംവരണം നടപ്പിലാക്കുക, ഉയർന്ന ശമ്പളം വാങ്ങുന്ന സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കരുത് തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
പദ്ധതി ഉദ്ഘാടന ദിനമായ ഇന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും തലസ്ഥാനത്ത് മാധ്യമങ്ങളെ കാണും. കെബി ഗണേഷ് കുമാർ നേരത്തെ ഈ പദ്ധതിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
