ദേശീയപാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മോദിയെ വിമർശിച്ച് ബിആർഎസ്

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആയതിന് പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ആർ.എസ്. തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദി ഏറ്റവും കഴിവുകെട്ട യോഗ്യതയില്ലാത്ത പ്രധാനമന്ത്രിയാണെന്നായിരുന്നു കെടിആറിന്റെ വിമർശനം.

“മോദി പ്രധാനമന്ത്രിയല്ല, അദ്ദേഹം ‘പ്രചാരമന്ത്രി’യാണ്. മോദിയുടെ ‘മൻ കി ബാത്ത്’ നാം കേൾക്കണം, പക്ഷേ ‘ജൻ കി ബാത്ത്’ (ആളുകൾക്ക് പറയാനുള്ളത്) കേൾക്കാൻ അദ്ദേഹം തയ്യാറല്ല. പോരാടാനും കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് ക്ഷമയുണ്ട്. ഞങ്ങൾക്ക് നേരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായേക്കാം. അവരിൽ നിന്ന് ഏത് ആക്രമണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഏതുതരം ആക്രമണങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു.

ഇ.ഡി, ആദായനികുതി, സിബിഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് മോദിയുടെ രീതിയെന്ന് ‘മോദി ഓപ്പറാൻഡി’ എന്ന വാക്ക് ഉപയോഗിച്ച് രാമറാവു വിമർശിച്ചു. ഇത്തരം കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഭാഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. “അവർക്ക് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ അവരെ എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും,” കെടിആർ പറഞ്ഞു.