കൊല്ലത്ത് ഭർതൃവീട്ടുകാർ പുറത്താക്കിയ സ്ത്രീക്കും കുഞ്ഞിനും നീതി

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ പുറത്താക്കിയ സ്ത്രീക്കും കുഞ്ഞിനും ഇരുപത് മണിക്കൂറിന് ശേഷം നീതി. സിഡബ്ല്യുസി ജില്ലാ ചെയർമാനും വനിതാ കമ്മിഷൻ അംഗവുമായ ഷാഹിദ് കമാൽ ഭർതൃവീട്ടുകാരുമായി ചർച്ച നടത്തി. അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കഴിയാൻ ഭർതൃമാതാവ് അനുവദിച്ചതായി ഷാഹിദ കമാൽ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും അറിയിച്ചു. അതുല്യയുടേതിന് സമാനമായ അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും രംഗത്തെത്തി.

വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അതുല്യയും മകനും രാത്രി വീട്ടിലെ സിറ്റ് ഔട്ടിലാണ് ചെലവഴിച്ചത്. വീട്ടിൽ നിന്ന് ഇറക്കിവിട്ടതിൽ നാട്ടുകാർ പ്രകോപിതരായതോടെയാണ് പൊലീസ് ഇടപെട്ടത്. എന്നിട്ടും ഭർതൃമാതാവ് അതുല്യയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ജനപ്രതിനിധികളും പൊലീസും വളരെയധികം പരിശ്രമിച്ചാണ് വീടിന്‍റെ വാതിൽ തുറന്നത്. ഒരേ സ്ഥലത്ത് രണ്ട് വീടുകളുണ്ട്. ഭർതൃമാതാവ് അജിതകുമാരിയെ പഴയ വീട്ടിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ഗുജറാത്തിലാണ്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തിന്‍റെ തുടർച്ചയെന്നോണമാണ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന് അതുല്യ പറഞ്ഞു.