മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസ്

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

നേരത്തെ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ  നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

നാൽപതു ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം. ഇത് കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.