ഇരുപത് രൂപയ്ക്ക് ഭക്ഷണമൊരുക്കി റെയിൽവേ

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ന്യായവിലയ്ക്ക് നല്ല ഭക്ഷണം ഒരുക്കി റെയിൽവേ.

20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. ഐആർസിടിസി യുമായി ചേർന്നാണ് കൗണ്ടറുകൾ പ്രവർത്തിക്കുക.

പൂരിയും ബാജിയുമുള്ള ജനതാ ഖാനക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും ഇതേ വില തന്നെ. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്. സ്റ്റോക്കുണ്ടെങ്കിൽ മസാല ദോശയും ഈ നിരക്കിൽ കിട്ടും. 200 എംഎൽ കുടിവെള്ളവും കിട്ടും. വില മൂന്ന് രൂപ.

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ജനറൽ കോച്ചുകൾ വന്ന് നിൽക്കുന്ന സ്ഥലത്താണ് കൗണ്ടറുകൾ ഒരുക്കുന്നത്. വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കി. രാജ്യത്തെ പ്രധാന 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചത്.