ഒമിക്രോൺ ഹൈബ്രിഡ് വകഭേദമായ എക്സ്ബിബി -1.5 ഇന്ത്യയിലും;മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ

ന്യൂഡല്‍ഹി: യുഎസിലും സിംഗപ്പൂരിലും കോവിഡ് -19 ന്‍റെ വ്യാപനത്തിന് കാരണമായ ഒമിക്രോൺ ഹൈബ്രിഡ് വകഭേദമായ എക്സ്ബിബി -1.5 ഇന്ത്യയിൽ സ്ഥിരീകരിച്ചു. ലബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസാകോഗ് (ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം) ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചതെന്ന് അറിയിച്ചു.

ഒമിക്രോണിന്‍റെ തന്നെ ബിജെ 1, ബിഎ 2.75 സബ്ഡിവിഷനുകൾ എക്സ്ബിബിയിൽ ഉൾപ്പെടുന്നു. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് ഓഗസ്റ്റിൽ സിംഗപ്പൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, ക്ഷീണം, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. എക്സ്ബിബി-1, എക്സ്ബിബി-1.5 എന്നിവയാണ് വൈറസിന്‍റെ ഉപവകഭേദങ്ങൾ. എക്സ്.ബി.ബി. മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 200 ലധികം സജീവ രോഗികളുണ്ട്.