ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.

ബൈജു രവീന്ദ്രന്‍റെ വീട്ടിലും തിങ്ക് ആന്‍റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധനവിനിമയ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നായിരുന്നു ഇഡി അറിയിച്ചത്. ആരോപണങ്ങൾക്ക് പിൻബലം നൽകുന്ന ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായും എൻഫോഴ്സ്മെന്‍റ് അറിയിച്ചിരുന്നു. വിവിധ സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ കേസ് റജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പല തവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശനിക്ഷേപമായി 28000 കോടി രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു.