സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാര്‍ത്ഥിന്റെ മാതാവ് ബഹു മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.