പയ്യന്നൂർ,കാസര്‍കോട്ട് അടക്കം 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക്

കണ്ണൂർ: എയർപോർട്ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തുന്നു. കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷന് കീഴിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം നടപ്പിലാക്കുന്നത്. കാസര്‍കോടിന് പുറമെ മംഗ്‌ളുറു ജന്‍ക്ഷന്‍, പയ്യന്നൂര്‍, തലശേരി, മാഹി, വടകര, ഫറോഖ്, തിരൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.

പ്ലാറ്റ് ഫോമുകളുടെ വികസനം, പ്ലാറ്റ് ഫോമിന് മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കല്‍, യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങളുടെ നവീകരണം, വിശ്രമ കേന്ദ്രം, വൈഫൈ, പാര്‍കിംഗ് ഏരിയ വിപുലീകരണം,? ഡിസ്പ്ലേ ബോര്‍ഡുകള്‍, എക്സലേറ്റര്‍, ലിഫ്റ്റ്, എയര്‍പോര്‍ട് മാതൃകയിലുള്ള അലങ്കാര വിളക്കുകള്‍, ഭംഗിയാര്‍ന്ന ടോയ്ലറ്റുകള്‍, കുടിവെള്ള സൗകര്യം, സ്ഥല ലഭ്യത ഉണ്ടെങ്കില്‍ മള്‍ടി ഷോപിങ് കോംപ്ലക്‌സ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അമൃത് പദ്ധതിയില്‍ നടപ്പിലാക്കുന്നത്.

ഇന്‍ഡ്യയിലെ എല്ലാ ഡിവിഷന് കീഴിലും 15 വീതം സ്റ്റേഷനുകളെയാണ് വികസനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ച പുതിയ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി. ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അമൃതഭാരത് പദ്ധതി വിലയിരുത്താനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ യശ്പാല്‍സിങ് തോമര്‍ പറഞ്ഞു.