പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നൽകാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ജീവനക്കാർ സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയെ സമീപിച്ചത്.

പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും ഇക്കാര്യം അറിയിച്ച് സന്ദേശം നൽകുമെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. എത്രപേരെ പിരിച്ചുവിട്ടു എന്നതിന്‍റെ കണക്കുകൾ ഇനിയും പുറത്തുവരാനുണ്ട്. ആഗോളതലത്തിൽ പല ഓഫീസുകളിൽ നിന്നും ട്വിറ്റർ ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണെന്ന് കമ്പനി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ഫെഡറൽ വർക്കേഴ്സ് അഡ്ജസ്റ്റ്മെന്‍റ് ആൻഡ് റീട്ടെയിലിംഗ് നോട്ടിഫിക്കേഷൻ ആക്ട് അനുസരിച്ച്, 60 ദിവസം മുമ്പ് വിജ്ഞാപനം ചെയ്തില്ലെങ്കിൽ വലിയ കമ്പനികളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കഴിയില്ല.