സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: ഒരുപിടി നല്ല മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സ്വന്തമായി ഏഴ് സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രവി മേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഏകാകിനി’ (1976) ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. എം ടി വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ റോഡ് മൂവിയാണ് ഏകാകിനി.

സേതുവിന്‍റെ പ്രശസ്തമായ പാണ്ഡവപുരം എന്ന നോവലിനെ സിനിമയാക്കിയത് പണിക്കറാണ്. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ സഹ്യന്റെ മകൻ എന്ന കവിതയെ ആസ്പദമാക്കി ഒരു കുട്ടികളുടെ ചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ.