പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: വീട്ടില്‍ തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.’ തൂക്കി വിറ്റ പഴയ വാഹനം റിപ്പയര്‍ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാവും. മാത്രമല്ല സമയാ സമയത്ത് സര്‍ക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും.

ഉപയോഗശൂന്യമായ വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസില്‍ ഒരു അപേക്ഷ നല്‍കുക. സര്‍ക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒടുക്കി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ച് ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം, ആ ഉദ്യോഗസ്ഥന്‍ പ്രസ്തുത വാഹനം ഈ തീയതിയില്‍ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ആകും’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.