ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്.

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്.

തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് നീറയിൽ പി.കെ. ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു.