സിപിഎമ്മിന്റെ ജനകീയപ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. കാസര്‍കോട് കുമ്പളയില്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.

ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയില്‍ നിന്ന് തുടങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്.

പി കെ ബിജുവാണ് ജാഥാ മാനേജര്‍. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥാംഗങ്ങള്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. മാര്‍ച്ച് 18 ന് തിരുവനന്തപുരത്താണ് സമാപനം.

കേരളത്തിന്റെ മുഴുവന്‍ ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥ ഫെഡറല്‍ തത്വങ്ങള്‍ മറന്ന് കേരളത്തെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാറിനുള്ള ജനകീയ പ്രതിരോധത്തിന്റെ മറുപടിയായി മാറുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.